ചില ഓര്‍മ്മക്കുറിപ്പുകള്‍ ,കുഞ്ഞു കഥകള്‍, സ്വപ്നങ്ങള്‍, നഷ്ട്ടങ്ങള്‍ അക്ഷരങ്ങളിലൂടെ വരച്ചു കാട്ടാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കുന്നു. "ജീവിതത്തില്‍ ക്ഷമ വളരെ അത്യാവശ്യമാണ് അത് കൊണ്ട് ദയവായി തല്ലരുത്".
Wednesday, September 21, 2011
Subscribe to:
Post Comments (Atom)
Wednesday, September 21, 2011
പച്ചപ്പട്ടുടുത്ത സുന്ദരി
നിലാവിന്‍റെ നീല വെളിച്ചത്തില്‍ പെയ്തിറങ്ങിയ മഞ്ഞു കണങ്ങള്‍ ചാഞ്ഞിരുന്ന് ഊഞ്ഞാലാടുന്ന പുല്‍നാമ്പുകളെ ചവുട്ടി മെതിച്ചു കൊണ്ട്, വളര്‍ന്നു നില്‍ക്കുന്ന തമ്പോരു മാവിന്‍റെ ചുവട്ടിലൂടെ നടന്ന്, മുള്ള് വേലി കെട്ടിയ ഇടവഴിയിലൂടെ ചെങ്കല്ല് നിറഞ്ഞ റോഡിനു സൈഡില്‍ കൂടെ തൊട്ടാവാടിച്ചെടിയുടെ ഇലകള്‍ തൂക്കുപാത്രം കൊണ്ട് തട്ടിയുറക്കി, അതിന്‍റെ വയലറ്റ് നിറമുള്ള പൂവിനെ നോക്കിച്ചിരിച്ചു കൊണ്ട് റോഡിനു അപ്പുറത്ത് കൂടെ നടക്കുന്ന കളിക്കൂട്ടുകാരിയെ നോക്കി "ഞാനാദ്യം" എന്ന് പറഞ്ഞു പാല് വാങ്ങാനായി സോസൈറ്റിയിലെയ്ക്കു ഓടുന്നത് ഒരു പതിവ് ഏര്‍പ്പാട് തന്നെയായിരുന്നു.
എത്ര നേരത്തെ പോയാലും പോകുന്ന വഴിക്ക് ഓല മേഞ്ഞ ആ കുടിലിനു മുന്നില്‍ പണിക്കത്തി ഇരുന്നു ഓല മെടയുന്നുണ്ടാവും. എന്ത് സ്പീടിലാണ് അവര്‍ ഓലയുടെ ഈര്‍ക്കിലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വളച്ചും പുളച്ചും കോര്‍ത്ത് വെയ്ക്കുന്നത്." അങ്ങോട്ട് പട്ടി കാണും മക്കളേ ആശാന്‍റെ പറമ്പിലൂടെ പോ" എന്ന് ഞങ്ങളോട് പറയുന്ന പണിക്കത്തി സ്നേഹത്തിന്‍റെ നിറകുടമായിരുന്നു.
തേങ്ങയിടാനായി വരുന്ന കറുത്ത കരുത്തനായ തങ്കച്ചന്‍ മൂപ്പരെയല്ലാതെ എന്‍റെ ഗ്രാമത്തില്‍ വേറെ ഒരു മൂപ്പരേയും എനിയ്ക്കറിയില്ലായിരുന്നു. മൂപ്പരെ പോലെ തന്നെയായിരുന്നു മൂപ്പരുടെ വലിയ വീതിയുള്ള കത്താളും നന്നേ കറുത്ത നിറം. അതിന്‍റെ മൂര്‍ച്ചയുള്ള ഭാഗത്തിന് മാത്രം പശക്കൊട്ടയിട്ട് പതപ്പിച്ച വെള്ളത്തില്‍ കഴുകി മിനുക്കിയെടുക്കുന്ന അനിയത്തിയുടെ വെള്ളിക്കൊലുസിന്‍റെ നിറമായിരുന്നു. തേങ്ങയിടീല്‍ കഴിയുമ്പോള്‍ പറമ്പില്‍ വെട്ടിയിട്ട തേങ്ങ പറക്കിക്കൂട്ടിക്കഴിഞ്ഞാല്‍ പിന്നത്തെ പണി ഓല വലിച്ചു കൊണ്ട് വരല്‍ ആണ് . കൂട്ടിയിട്ട രണ്ടും മൂന്നും ഓലമാടലുകള്‍ക്ക് മുകളില്‍ കയറി ഇരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും ഓലയും അതിനു മുകളില്‍ ഇരിക്കുന്ന എന്നെയും വലിച്ചു കുളിപ്പുരയുടെ അടുത്ത് വരെ കൊണ്ട് വന്നിടും.
താഴെ കൂട്ടത്തിലെ വളവിലെ വലിയ പുരയിടം കഴിഞ്ഞാല്‍ പിന്നെ തോടായി. തോട്ടിലെ വെള്ളത്തില്‍ കാലു നനച്ചു പാലത്തില്‍ കയറാതെ അക്കരെ കടക്കുന്ന സുഖം ഒന്ന് വേറെ തന്നെ. മാനത്ത് കണ്ണികള്‍ കൂട്ടത്തോടെ മിന്നിമറയുന്ന തോട്ടില്‍ അവര്‍ക്ക് എന്നും സൌക്യം എന്ന് തന്നെ വേണം കരുതാന്‍. കൊയ്ത്തൊഴിഞ്ഞ പാടത്തെ എറിപ്പന്തു കളിയൊക്കെ കഴിഞ്ഞു വന്ന് ഒഴുക്ക് വെള്ളത്തില്‍ കാലു പൂഴ്ത്തി വെയ്ക്കുമ്പോള്‍ കിട്ടുന്ന തണുപ്പ്, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഞരമ്പുകളില്‍ കൂടി ഹൃദയത്തിന്‍റെ അറകളില്‍ സ്ഥാനം പിടിക്കുന്നത് കൊണ്ടാവാം വര്‍ഷങ്ങള്‍ എത്ര തന്നെ കഴിഞ്ഞാലും ഓര്‍മകളില്‍ പോലും ആ കുളിര് അങ്ങനെ തന്നെ നില നില്‍ക്കുന്നത് .
പല്ല് വേദന വന്നാലും കാലു വേദന വന്നാലും ചെവി വേദന വന്നാലും അമ്മുമ്മയ്ക്ക് അറിയാവുന്ന ഒറ്റമൂലി എന്നും ധന്വന്തരം തന്നെയായിരുന്നു. അങ്ങാടിക്കടയിലെ അപ്പൂപ്പന്‍താടി പോലത്തെ മുടിയുള്ള അമ്മാവന് എന്തായിരുന്നു ഒരു പത്രാസ്.
ജീവിതത്തിലാദ്യമായി നിലക്കടല പറിച്ചു പച്ചയ്ക്ക് തിന്നു തുപ്പിക്കളഞ്ഞതും, തത്തമ്മയുടെ കടിയേറ്റു കൈ മുറിഞ്ഞതും, ആമ്പലിന്റെ ഉള്ളിലെ അല്ലി കഴിച്ചതും, ആഗ്രഹം തോന്നുമ്പോള്‍ പട്ടമുണ്ടാക്കി പറത്താനും, വെയിലത്ത് കളിച്ചു തളര്‍ന്നു മാവിന്‍റെ ചോട്ടില്‍ കിടക്കുമ്പോള്‍ മരംചാടിക്കളിക്കുന്ന അണ്ണാനോട് ഒരു മാമ്പഴം ചോദിക്കാനും , കൂട്ടുകാരന്റെ വീട്ടിലെ ചാമ്പയ്ക്കയും, എന്‍റെ വീട്ടിലെ മാങ്ങയും അവന്‍റെ ഉപ്പും മുളകും ചുവന്നുള്ളിയും ചേര്‍ത്ത് കഴിച്ചു വയറു വീര്‍ത്തു നടക്കാനും ഭാഗ്യം ചെയ്ത എന്‍റെ ഗ്രാമജീവിതം അന്നും ഇന്നും എന്നും, പുതുതായി താമസം മാറി വന്ന വീട്ടിലെ കണ്ണെഴുതിയ കൊച്ചിനേക്കാള്‍ സുന്ദരി തന്നെയാണ് !!!.
തോട്ടിലെ ഒഴുക്കിനോടൊപ്പം ഒഴുകി മാറിയ കാലം എന്‍റെ കുടുംബത്തെയും ഒരു വന്ജിയില്‍ കയറ്റി നഗരത്തിലേയ്ക്ക് എടുത്തെറിഞ്ഞു. വല്ലപ്പോഴും മാത്രം തിരികെ പോയി എന്‍റെ നഷ്ട്ടങ്ങളെ താലോലിക്കാനുള്ള അവസരങ്ങള്‍ ഒരിക്കലും പാഴാക്കുകയില്ലായിരുന്നു. ഇന്നും എന്‍റെ ഗ്രാമത്തിനു ധന്വന്തരത്തിന്‍റെയും , മൈസൂര്‍ സാണ്ടലിന്‍റെയും, പിച്ചിയുടെയും , ജമന്തിയുടെയും, മുല്ലയുടെയം ഒക്കെ മണമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment